രണ്ടുംകെട്ട പെയ്ത്
അഷറഫ് കാളത്തോട് https://www.facebook.com/kalathode/
സൂര്യപ്രകാശം കടക്കാത്തമുറിയിൽ
വേശ്യ തനിച്ചായിരുന്നു!
അവളുടെ കണ്ണുകൾ
വിദൂരതയിൽ ലക്ഷ്യങ്ങളിലേക്കു
പോയികൊണ്ടിരിക്കുന്ന
ജനക്കൂട്ടത്തിൽ മേയുകയായിരുന്നു,
അതിനിടയിൽ അവൾ ഞെട്ടിതിരിഞ്ഞത്
അരികിൽ ആരോ വന്നപ്പോഴായിരുന്നു,
വാതിൽ തുറന്ന് മന്ദസ്മിതം
അവളുടെ ദേഹത്തേയ്ക്ക് കോരിയിട്ട
കൽക്കരിയിൽ തീവണ്ടി മുരണ്ടു
സിഗ്നൽ കിട്ടിയതും ചീറിപ്പാഞ്ഞു
ഓടുന്നതിനിടയ്ക്കു
പാത ക്രോസ്സ് ചെയ്യുവാനുള്ള തിരക്ക്...
പാളം,
കാൽനടക്കാർ
ആവശ്യക്കാർ കൂടിവരുന്നതിന്റെ കാൽപ്പെരുമാറ്റം,
കോണിപ്പടികൾക്കു വിശ്രമമില്ലാത്ത നിമിഷങ്ങൾ,
വാതിൽക്കൽ ചെരുപ്പുകളുടെ എണ്ണം കൂടിവരുന്നുണ്ട്,
ആരും അക്ഷമരാകരുത് എന്ന അറിയിപ്പിൽ
ശബ്ദമുഖരിതമായ വിശ്രമമുറി..
എല്ലാരേയും സ്വീകരിച്ചതിനു ശേഷം മാത്രമേ
ഈ പടിയടയ്ക്കു എന്ന സമാശ്വാസം,
ഇരുട്ടത്ത്,
വെള്ളത്തിൽ മുങ്ങിയദേഹം
ചിലരുടെ കാലുകൾ പാമ്പും തവളയുമായി
ഭൂമിയെ പരിഹസിക്കുന്നു..
ഉടുതുണി മാറിയ ദേഹമുരഞ്ഞു
ഇക്കിളി കൊണ്ട് കട്ടിൽ പുളഞ്ഞു
പുറത്തെ മഴയിൽ കുളിച്ചുനിന്ന
പൂക്കൾ നോക്കി ആകാശത്തെ ചന്ദ്രൻ കണ്ണിറുക്കി,
അതൊക്കെ ഒരു കാലമായിരുന്നു എന്ന്
ആളൊഴിഞ്ഞ കട്ടിലിലിരുന്നു വേശ്യ
ആത്മഗതം ചെയ്തു!
വഴിനീളെ നാട്ടിയിട്ടുള്ള
സി സി ടി വി കണ്ണുകളാണല്ലോ
ഇതിനൊക്കെ കാരണം
എന്നവൾ
മുന്നിൽ നിൽക്കുന്ന കാമറനോക്കി
ഉപഭോക്താവില്ലാത്ത ലോകത്ത് ജീവിതം
ദുസ്സഹമാക്കുന്ന വേദന
വേശ്യയുടെ കണ്ണുകൾ
മഴമേഘങ്ങൾ കൊണ്ട് മൂടി
പിന്നീട് ഇടപ്പാതിയും കള്ളക്കർക്കിടവും
ചേർന്ന് രണ്ടും കെട്ട പെയ്ത്തായിരുന്നു.
മുട്ടകൾ പോലും കടക്കാൻ പേടിക്കുന്ന മുറിയിൽ
ഇപ്പോൾ അവൾ തനിച്ചാകുകയാണ്..
ഇരുട്ടിനുപോലും കൂട്ടുകാരില്ലാത്ത
മിന്നൽവെട്ടത്തിൽ,
നിഴലിനുപോലും ഭയംതോന്നുന്ന
വഴികളിൽ
അവളെ മാത്രം അവൾ തെളിഞ്ഞു കണ്ടു.
വിശപ്പിന്റെ കോമ്പല്ലുകൾ
നാലുപാടും
കിതപ്പുകൾക്കിടയിലൂടെ
ഒരു
ഒരേ ഒരു ഉപഭോക്താവിനുവേണ്ടി
വേശ്യയുടെ
കൊതി പാതകൾ അറിഞ്ഞു..
No comments:
Post a Comment