Monday 14 November 2022

 


അടരുന്നധീശത്വം

അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചം 

വീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നു 

പകുതി മാഞ്ഞമഴവില്ലിനെ തഴുകി 

പ്രതീക്ഷാരശ്മികളെത്തുന്നു 

സ്വപ്നസുഷുപ്തിയിൽ നിന്നുണരാതേ 

ജീവിതസ്വപനം കണ്ടു തീർക്കുവാൻ  

മഞ്ഞലകളിൽ മുങ്ങിയൊരനുഭൂതി 

നിറയുന്ന മയിൽ പീലികൾ 

മെയ്‌നീളെ പുണരുവാൻ 

മിഴികളിൽ നൃത്തമിട്ടുനിറയുവാൻ

കരളിനാശ്വാസം പകരുമാ-പകലുകൾ 

പതിവായി വന്നു ഭ്രമിപ്പിക്കുവാൻ

ചിറകിലൊതുക്കുന്ന തായ്കോഴി

അടയിരുന്നെപ്പോഴോവിരിയുന്ന 

പൊടികുഞ്ഞുങ്ങളാകുവാൻ  

ഹൃദയത്തിലൊരിടം തന്നൂ

ശ്രീകോവിലിൽ നിന്റെയും 

എന്റെയും പൂജകൾപാകുന്ന  

സൗഹൃദ നിവേദ്യങ്ങൾ ഭക്ഷിച്ചു 

സൊറപറഞ്ഞൊരു സായാഹ്‌ന 

കളങ്ങൾമെഴുകാൻ    

പരസ്പരം കനിവിന്റെ മൽഹാറുകൾ 

ഹൃദയപുഴകളിൽ നിറയ്‌ക്കുവാൻ  

അതിന്റെ കൈവഴികൾ ഒഴുകി 

വഴികൾ, ദേശങ്ങൾ, ഭാഷകൾ 

നദികൾ, നാടുകൾ തോറും 

മൈത്രിയുടെ വിത്തുകൾ മുളപ്പിക്കുവാൻ  

തളിരിളം പൂപോലെ പരിമളം 

തൂകുന്ന ഹൃദയകവാടങ്ങൾ തുറക്കുവാൻ

കൂരിരുട്ടിന്റെ ഉള്ളറകളിൽ 

ശാന്തപൗര്ണമിയുടെ തൂവെളിച്ചം 

പ്രകാശിപ്പിക്കുവാൻ..  

വേദനിക്കുന്ന മനസ്സിലും വേവലാദിയിലും

ശാന്തിയുടെ പാർവതീ ഭാവവും

സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളും

ചേർന്നൈശ്വര്യദേവതകളായിമാറുവാൻ  

ചിറകുകളിൽ നൈവേദ്യം നൽകി പ്രസാദിക്കുവാൻ

ചണ്ടമുണ്ടന്മാരെ, രക്തബീജന്മാരെ

ജട പിഴുതു തറയിൽ അടിയ്ക്കുവാൻ 

കാളി വീര്യത്തിന്റെ കോപത്താണ്ഡവമാടി  

ശ്മശാനത്തിലും, യുദ്ധഭൂമിയിലും 

കറുത്ത കരുത്തായി 

ക്ഷിപ്രപ്രസാദത്താൽ 

വസുധയുടെ ദീനങ്ങളിൽ 

വസൂരി പരത്തുന്ന ഉത്കണ്ഠകളിൽ 

ഊർവ്വരതയായി മാറുവാൻ 

രാത്രി നിഴലുകളുടെ കരിങ്കാറേറ്റു 

പിടയുന്ന മണ്ണിന്റെ ഫലഭൂയിഷ്ടത

സ്വായത്തമാക്കുവാൻ..  

കരയുന്ന കർഷകരുടെ 

കണ്ണിലെ ഹിമ തുള്ളികൾ 

വീണ ശാപശാക്തേയശക്തിയാകുവാൻ    

ദുഷ്ടനാശത്തിന്റസ്തമയത്തിൽനിന്നും 

വീണ്ടുമുദിക്കുന്ന സൂര്യചാമുണ്ഡിയാകുവാൻ  

കരിനീലികാളുന്ന കരിമലകൾ പൊടിയുന്ന 

വന്യതകളെരിയുന്ന ജീവനുകളുരുകുന്ന

ഉറയാതെനുരയുന്ന കടലെങ്ങുവേറെ

നിറവിന്റെയലിവിന്റെയിതളായി 

വിൺനോക്കിവിടരുന്നയർക്കജ്വാലകളായി   

നദീതീരോത്സത്തെളിച്ചത്തിൽ  ഭയന്നോടുമിരുട്ടുകളുടെ 

ഭൂത പിശാചുക്കളായി 

കടലാഴത്തിലെവിടെയോ പങ്ങിപ്പതുങ്ങുവാൻ 

കാനന ദുരൂഹതയിൽ മാമാങ്കമാകുവാൻ  

വന്യമായ്‌ മാറുവാൻ ഒരുകുമ്മാട്ടിയായിടേണം 

രാപാടി ഗാനത്തിൽ മയങ്ങുമ്പൊഴും

രാകോലങ്ങളിൽ ഭയം കേറുമ്പോഴും     

ഇളംകടലിൽ നിന്നുയരും തിരമാലകൾ 

അതിന്റ ആവേശം കൊണ്ട് തകർക്കുമ്പൊഴും 

നേര്‍ത്തൊരരുവിയായ്  പേപിടിച്ചാടുന്ന

വന്മരചില്ലയിൽ കൂടുകൂട്ടുമ്പൊഴും 

ശത്രു തളരുമ്പൊഴും

മനസിലെ കറകൾ നേർത്തു പോകുമ്പോഴും  

ക്രോധത്തിലടരാടി പുരളുന്ന നിണമിറ്റ്‌  

നിറയുന്ന മതവെറി പുഴകൾ വറ്റും 

പലരായ നമ്മൾ നമ്മളെ അറിയും 

പിന്നെ നമ്മുടെ ഹൃദയങ്ങൾ ഒന്ന് ചേരും 

ചേർത്തു പിടിച്ചു നമസ്ക്കരിക്കും 

നമ്മളിലഭയത്തിന് താഴ്വരകൾ 

പൂക്കുന്ന പൂങ്കൊടികൾ 

വസന്തസൗഗന്ധം പരത്തി നിൽക്കും    

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...