അഷ്‌റഫ് കാളത്തോട് - (ലേഖനം)
ആവിഷ്കാരത്തിന്റെ പേരിലുള്ള നീതികരിക്കാന്‍ ആവാത്ത ചലച്ചിത്ര നിര്‍മ്മിതിയെ അതിന്റെ മുതലാളി നീതികരിക്കുന്നതിലെ അവാസ്തവമാണ് ഇവിടെ ചില ദിവസങ്ങളായി ഉടലെടുത്തതും താല്‍ക്കാലികമായി ആ തീ അണഞ്ഞതായി കരുതുന്നതും. കമലഹാസ്സന്റെ ഉടമസ്ഥതയിലുള്ള വിശ്വരൂപം പ്രേക്ഷക വഞ്ചനയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നത് അതില്‍ നീതികരിക്കാന്‍ ആവാത്ത പലതും ഉണ്ടായിരുന്നു എന്നും അത് വെട്ടിമാറ്റി വൈകാതെ ബാക്കി ഭാഗം തമിഴുനാട്ടില്‍ മാത്രം കാണിക്കാമെന്നും കമലഹാസ്സന്‍ പറഞ്ഞപ്പോഴാണ്, അതുവരെ ആ സിനിമ ആരെയും വേദനിപ്പിക്കാത്ത നല്ലൊരു സിനിമയായിരിക്കുമെന്നും മുസ്ലിം തീവ്രവാദികള്‍ കമലഹാസ്സനെ വെട്ടയാടുകയായിരിക്കും എന്നും മറ്റുള്ളവരെ പോലെ ഞാനും വിശ്വസിച്ചിരുന്നത് എന്നാല്‍ കമലഹാസ്സന്‍ കത്രികയെടുത്ത് സ്വന്തം കുഞ്ഞിന്റെ നെഞ്ചു കീറാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ആ നെഞ്ചിനുള്ളില്‍ ഒരു അഗ്നികുണ്ഡം എരിയുന്നുണ്ടെന്ന്.
ഭീകരപ്രവര്‍ത്തനത്തിനു മുമ്പ് ഖുര്‍ആന്‍ പാരായണം ചെയ്യുകയും തക്ബീര്‍ വിളിക്കുകയും ചെയ്യുന്ന രംഗങ്ങളും മുല്ലാ ഉമര്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞതായി സൂചിപ്പിക്കുന്ന രംഗവും ഒഴിവാക്കുന്നവയില്‍പ്പെടും. മറ്റു സംസ്ഥാനങ്ങളില്‍ കാര്യമായ എതിര്‍പ്പില്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ മാത്രമാണു സിനിമ എഡിറ്റ് ചെയ്തു പ്രദര്‍ശിപ്പിക്കുകയെന്നു കമലഹാസന്‍ പറയുമ്പോള്‍ എതിര്‍ക്കപ്പെടാത്ത തമിഴേതര നാടുകളിലെ ജനങ്ങളുടെ വികാരങ്ങളെ വിലയ്ക്കെടുക്കാന്‍ തയ്യാറല്ലന്നു തന്നെയല്ലേ മനസ്സിലാക്കേണ്ടത്? യഥാര്‍ത്തത്തില്‍ ഈ ഇരട്ടത്താപ്പ് തന്നെയല്ലേ ഇനിയും പ്രശ്നങ്ങള്‍ രൂപപ്പെടാനുള്ള സാധ്യതകള്‍ക്കുള്ള വഴിമരുന്നാകുവാന്‍ സാധ്യതയുള്ളതും.
ഇസ്ലാമിക ചിഹ്നങ്ങളെ ഭീകരതയുമായി ബന്ധിപ്പിക്കുന്ന രംഗങ്ങള്‍ക്കെതിരേ മുസ്ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നു തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും സിനിമയ്ക്കു നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിവാദമായ വിശ്വരൂപം സിനിമയിലെ ആറു രംഗങ്ങള്‍ നീക്കംചെയ്യാമെന്നും സിനിമയുടെ തുടക്കത്തില്‍, കഥ തികച്ചും ഭാവനാസൃഷ്ടിയാണെന്നു കൂട്ടിച്ചേര്‍ക്കാമെന്നും സംവിധായകനും നിര്‍മാതാവുമായ കമലഹാസന്‍ സമ്മതിച്ചതിനെതുടര്‍ന്നു പ്രതിഷേധം അവസാനിപ്പിക്കാന്‍ മുസ്ലിം സംഘടനകള്‍ തീരുമാനിക്കുമ്പോള്‍, ഈ എതിര്‍പ്പ് തമിഴ് മുസ്ലിങ്ങളുടെത് മാത്രമാക്കി ചുരുക്കി കളഞ്ഞത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വം അവിടത്തെ മുസ്ലിം സംഘടനകള്‍ക്കുണ്ട്.
‘ലോകം, ജീവിക്കാന്‍ ഏറ്റവും അപകടകരമായ ഒരു സ്ഥലമായി മാറിയിരിക്കുന്നു. വിനാശകാരികളായ മനുഷ്യര്‍ ഇവിടെ ഉണ്ടെന്നതല്ല പ്രശ്‌നം. മറിച്ച്, അതിനെ പ്രതിരോധിക്കേണ്ട മനുഷ്യര്‍ നിഷ്‌ക്രിയരാണെന്നുള്ളതാണ്’ ആല്‍ബര്‍ട്ട് ഐസ്റ്റീന്‍ പറഞ്ഞ ഈ കാര്യം ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ചില സംഭവങ്ങളാണ്. ലോകത്ത് മുസ്ലിംകളും അമുസ്ലിംകളുമായ തീവ്രവാദികള്‍ ഉള്ളതല്ല പ്രശ്‌നം ഇരു വിഭാഗത്തോടൊപ്പമുളള മഹാഭൂരിപക്ഷത്തിന്റെ നിഷേധാത്മകമായ മൗനമാണ്, പൊട്ടിത്തെറിക്കാത്ത അഗ്നിപര്‍വതമായി അത് നില്‍ക്കുന്നിടത്തോളം അപകടം മറ്റെന്താണ്? ആരോഗ്യകരമായ സംവാദത്തിന്റെയും സംഭാഷണത്തിന്റെയും വേദികളിലൂടെ മതങ്ങളുടെ യഥാര്‍ത്ഥ പ്രതിച്ഛായയും സന്ദേശങ്ങളും ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചുകൊണ്ടു വേണം തീവ്രവാദ നിലപാടുകളെ നേരിടാനും യാഥാര്‍ത്ഥ്യം ജനങ്ങളെ ബോധവല്‍ക്കരിക്കാനും.
എല്ലാ മതങ്ങളും മനുഷ്യനെ നന്നാക്കാനും മനുഷ്യനെ സ്വര്‍ഗത്തിലേക്ക് നയിക്കുവാനുമാണ് പരിശ്രമിക്കുന്നതും ആഹ്വാനം ചെയ്യുന്നതും, പക്ഷെ അതിനുവേണ്ടി അവര്‍ കണ്ടെത്തുന്ന മാര്‍ഗങ്ങളും അവരുടേത് മാത്രമണ് ശരിയായ വഴിയെന്നു അടിച്ചേല്‍പ്പിക്കുന്ന സമീപനവുമാണ് പലപ്പോഴും സ്പര്‍ദ്ധയിലെയ്ക്ക് നയിക്കുന്നതും.
സിനിമയെ അനീതിയുടെ ജീവല്‍ പ്രശ്നമായി അവതരിപ്പിക്കുന്നതിലൂടെ ഒരു സമൂഹത്തിന്റെ എതിര്‍പ്പും അതുകൊണ്ട് മറ്റൊരു സമൂഹത്തിന്റെ ആഹ്ലാദവുമാണ് പരിണമിപ്പിക്കുന്നത്. അവതാരകന്റെ മനസ്സിലിരിപ്പ് വ്യക്തമാകുന്ന ഇരയുടെ മുറവിളി അവഗണിക്കാന്‍ എങ്ങനെ കഴിയും എന്നത് ഈ തീരുമാനത്തെ കനപ്പിക്കുന്നു.
ബാലനടൻ എന്ന നിലയിൽ ആറാമത്തെ വയസ്സിൽ അഭിനയം ആരംഭിച്ച ഇന്ത്യൻചലച്ചിത്രരംഗത്തെ ബഹുമുഖ പ്രതിഭയായ ഉലകനായകന്‍ അഭിനയത്തിനു പുറമെ ഗായകനായും തമിഴ് സിനിമയിൽ നിർമ്മാതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തമിഴിനു പുറമെ, ഹിന്ദി, മലയാളം തുടങ്ങിയ ഇതര ഭാഷാചിത്രങ്ങളിലും അഭിനയിച്ച് നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. 1990-ൽ ഇന്ത്യൻ സിനിമാലോകത്തിനു കമലഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം ചില കലാകാരന്മാരിൽ ഒരാളാണ് കമലഹാസൻ
കമലഹാസൻ മൗലികമായ പല പരീക്ഷണശ്രമങ്ങളും സിനിമയിൽ നടത്തി ചരിത്രം സൃഷ്ടിച്ചു. നിശ്ശബ്ദചിത്രമായ പുഷ്പകവിമാനം, സ്ത്രീ വേഷത്തിൽ അഭിനയിച്ച അവ്വൈ ഷണ്മുഖി, ഇന്ത്യൻ, അപൂർവ്വ സഹോദരങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. അഭിനയിച്ച ആദ്യചിത്രത്തിൽതന്നെ അദ്ദേഹത്തിനു ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.
പരമക്കുടിയിൽ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയിൽ എത്തിയത്. തമിഴ്‌നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി ഒരു ഹിന്ദു ബ്രാഹ്മിൺ കുടുംബത്തിലാണ് കമലഹാസൻ ജനിച്ചതെങ്കിലും, നിരീശ്വരവാദി ആയിട്ടാണ് അദ്ദേഹം ജീവിക്കുന്നത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അൻപേശിവം, ദശാവതാരം എന്നിവയാണ് ഈ ചിത്രങ്ങൾ.
അറബിക്പേരുമായുള്ള സാമ്യം അദ്ദേഹം ഒരു മുസ്ലീം ആയി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. കമലഹാസ്സൻ എന്ന പേരിലെ ഹാസ്സൻ എന്ന ഭാഗം അദ്ദേഹത്തിന്റെ പിതാവിന്റെ സുഹൃത്തായിരുന്ന യാക്കൂബ് ഹസ്സന്റെ പേരിൽ നിന്നും ലഭിച്ചതാണെന്ന സ്ഥിരീകരിക്കപ്പെടാത്ത ഒരു കഥയുണ്ടായിരുന്നു. യാക്കൂബ് ഹസ്സൻ ഒരു സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു. കമലഹാസന്റെ പിതാവും, യാക്കൂബ് ഹസ്സനും ഒരുമിച്ച് ബ്രിട്ടീഷ് കാലഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ട്.
അക്കാലത്ത് ബ്രാഹ്മണരോട് ദേഷ്യം പുലർത്തിയിരുന്ന മുസ്ലീം തടവുകാരുടെ ആക്രമണത്തിൽ നിന്നും, വെറുപ്പിൽ നിന്നും കമലഹാസന്റെ പിതാവിനെ സംരക്ഷിച്ചിരുന്നത് യാക്കൂബ് ആയിരുന്നു. എന്നാൽ പിന്നീട് കമലഹാസൻ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി ഈ യാക്കൂബ് ഹസ്സൻ ബന്ധം മാദ്ധ്യമങ്ങൾ ആഘോഷിച്ച ഒരു കഥമാത്രമാണെന്നും, തന്റെ പിതാവിന് അങ്ങിനെയൊരു ആഗ്രഹമുണ്ടായിരിക്കാം എന്നും പക്ഷേ പേരിന്റെ കൂടെയുള്ള ഹാസ്സൻ എന്നത് ഹാസ്യ എന്ന സംസ്കൃതപദത്തിൽ നിന്നും ഉണ്ടായതാണ് എന്നും കമലഹാസ്സൻ വിശദീകരിക്കുന്നു
അനീതി, ഓരോ ഘട്ടത്തിലും ഒരു സാമൂഹ്യപ്രശ്നം ആകുന്നത് അതിനെ തിരിച്ചു കടിക്കാന്‍ കടികൊണ്ടവര്‍ മുതിരുന്നതുകൊണ്ട് തന്നെയാണ്. അതിനെ എങ്ങനെയാണ് എതിര്ക്കപ്പെടെണ്ടത്? ചലച്ചിത്രം മനസ്സുകളെ സ്വാധീനിക്കുന്നതിന്റെ വേഗം മിന്നലിനേക്കാള്‍ ആകുന്നതുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നതിനെ തടഞ്ഞു കൊണ്ടുള്ള സമര ചിന്ത ദേഹോപദ്രവത്തെക്കാള്‍ മികച്ചതായി ഞാന്‍ കരുതുന്നു.
റഷ്ദിയുടെ നാലാമത്തെ നോവൽ ആയ ദ് സാത്താനിക്ക് വേഴ്സെസ് (1988) അക്രമാസക്തമായ പ്രതികരണങ്ങൾ ഉണ്ടാക്കി. റഷ്ദിയെ വധിക്കുവാനായി ആയത്തുള്ള ഖുമൈനി പുറപ്പെടുവിച്ച ഫത്‌വയ്ക്കും ശേഷം റഷ്ദി വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ റഷ്ദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ.
അതുപോലെ തന്നെ ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്റിൻ 1962 ഓഗസ്റ്റ് 25-ന് ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ ‘ദ്വിഖാന്തിതോ’ എന്ന പുസ്തകം പ്രകാശിതമായതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയില്‍ കലാപാന്തരീക്ഷം ഉണ്ടായപ്പോഴാണ് 2007-ല്‍ ഇടതുസര്‍ക്കാര്‍ തസ്ലിമയെ നാടുകടത്തിയത്. ഇതുവരെ കൊല്‍ക്കൊത്തയിലേക്ക് തിരിച്ചുവരാന്‍ തസ്ലിമയ്ക്കായിട്ടില്ല.
1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ ആദരിച്ച പ്രശസ്തനായ ആധുനികചിത്രകാരനായിരുന്ന എം.എഫ് ഹുസൈൻ ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ഇതിനെതിരായ കുറ്റാരോപണങ്ങൾ 2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. (ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം).
1967-ൽ ചിത്രകാരന്റെ കണ്ണുകളിലൂടെ (Through the Eyes of a Painter) എന്ന തന്റെ ആദ്യത്തെ ചലച്ചിത്രം അദ്ദേഹം നിർമ്മിച്ചു. ഈ ചിത്രം ബർലിൻ ചലച്ചിത്രോത്സവത്തിൽപ്രദർശിപ്പിക്കുകയും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബേർ (സ്വർണ്ണക്കരടി) പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു.
2010-ൽ ഖത്തർ ഹുസൈന് പൗരത്വം നൽകി. തന്മൂലം ഇന്ത്യൻ പാസ്പോർട്ട് തിരികെ ഏൽപ്പിച്ചിരുന്നു. അവസാനകാലം പാരീസിലും ദുബൈലുമായി ജീവിച്ച ഹുസൈൻ 95 -ആം വയസ്സിൽ 2011 ജൂൺ 9 -ന് ലണ്ടനിൽ വച്ച് മരണമടഞ്ഞു. ഹുസൈന്റെ മൃതദേഹം ലണ്ടനിലെ ബ്രൂക്ക്‌വുഡിലാണ് ഖബറടക്കിയത്.
ഹുസൈന് ഖബറിടം ഭാരതത്തിൽ ഒരുക്കാമെന്ന സർക്കാറിന്റെ വാഗ്ദാനം ഹുസൈന്റെ മക്കൾ നിരാകരിക്കുകയും ലണ്ടനിൽ തന്നെ മതിയെന്ന് തീരുമാനമെടുക്കുകയും ചെയ്തു. വർഷങ്ങളോളം സ്വരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിച്ച പിതാവിന് ഒരു സഹായവും നൽകാതെ മരിച്ച ശേഷം ഭൗതികശരീരം കൊണ്ടുവരാൻ പറയുന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണെന്ന് പറഞ്ഞാണ് മക്കൾ ഇന്ത്യയുടെ വാഗ്ദാനം തള്ളിയത്. മേല്‍പറഞ്ഞവരെപ്പോലെയുള്ള ഒരു ജീവിതാനുഭവം അല്ല കമലഹാസ്സനുണ്ടായതും.
കമലഹാസ വിശ്വരൂപം വികാരങ്ങളെ വൃണപ്പെടുത്തി എന്ന് അദ്ദേഹത്തിനും ബോദ്ധ്യം വന്നു കഴിഞ്ഞ നിലയ്ക്ക് അത് തമിഴുനാടിനു പുറത്തു സംയമനം പാലിക്കുന്ന മുസ്ലിങ്ങളുടെ വികാരത്തെ കൂടി വൃണപ്പെടുത്തുന്നുണ്ടെന്നു മനസ്സിലാക്കേണ്ടതാണ്.
ആര്‍ക്കും എന്തും എപ്പോഴും എങ്ങനെയും വിളിച്ചു പറയാം എന്ന നില അപകടകരമാണെന്ന് ഇന്ത്യയില്‍ വിശ്വരൂപം കാണിച്ചു തന്നു. ഈയിടെ ആയി ബോളിവുഡിലും മോളിവുഡിലും റിലീസ് ചെയ്ത ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും ചെയ്തിട്ടുണ്ട്.
ഈയടുത്ത് അമേരിക്കയില്‍ പുറത്തിറങ്ങിയ, ഇന്റെര്‍നെറ്റിലൂടെ ലോകമാസകലം പ്രചരിച്ച, 'ഇന്നസന്‍സ് ഓഫ് മുസ്ലിം' എന്ന പ്രവാചക നിന്ദയുള്‍ക്കൊള്ളുന്ന സിനിമക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ഒപ്പം കോപ്റ്റിക് ക്രിസ്ത്യാനികള്‍ തോള്‍ ചേര്‍ന്ന് പ്രവാചക നിന്ദയുടെ ഉല്‍പാദകര്‍ക്കും അതിന്റെ പ്രചാരകര്‍ക്കുമെതിരെ പ്രതിഷേധത്തിന്റെ അഗ്നിനാളമുയര്‍ത്തിയത് മറക്കാന്‍ കഴിയില്ല. പലപ്പോഴും ഇത്തരം നിന്ദകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്ന അമുസ്ലിം നിരതന്നെ ഇന്ത്യയടക്കം ലോകത്ത് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്.
പ്രവാചക നിന്ദയും ഇസ്ലാമിക വിരോധവുമൊക്കെ അരങ്ങു തകര്‍ക്കുമ്പോഴും ഇതിനെതിരെ ഒന്നും ചെയ്യാതെ, ഒരു പ്രതികരണവുമില്ലാതെ നിഷ്‌ക്രിയരായിരിക്കുന്നതിലൂടെ പ്രതികരണ ശേഷിയില്ലാത്തവരാണെന്നും അതുകൊണ്ട് തന്നെ എന്തും വരച്ചും എഴുതിയും ആവിഷ്കരിച്ചും അവരെ മിണ്ടാപ്രാണികളുടെ കൂട്ടമായി ഇഷ്ടമുള്ളിടത്തേയ്ക്ക് തെളിക്കാമെന്നും ധരിക്കുന്നതുകൊണ്ടാണ് അമേരിക്കന്‍ ജൂത മനസ്സായി ഇസ്ലാമിനെ കണ്ണടച്ച് വിമര്‍ശിക്കുന്ന സൃഷ്ടികളുമായി ചിലര്‍ അളയില്‍നിന്നും തലപൊക്കുന്നതും, അത് തന്നെയല്ലേ കമലിന്റെ ഈ നടപടിയിലും ഉള്ളത്?
മാപ്പ് നല്‍കിയും സ്‌നേഹം ചൊരിഞ്ഞും ശത്രുക്കളോട് പ്രത്യേകിച്ച് ഇസ്ലാമിനോട് തെറ്റായ നയം പുലര്‍ത്തിവരോട് പെരുമാറാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിനെയും, പ്രവാചകനെയും നിന്ദിക്കുന്ന സിനിമയില്‍ ശത്രുക്കള്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായി, ഇസ്ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണെന്ന ആവിഷ്കാരങ്ങള്‍ പുതുതലമുറയിലെയ്ക്ക് വിതയ്ക്കുവാനാണ് ഇസ്ലാമിസ്റ്റുകള്‍ ചെയ്യേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും, ഇസ്ലാമിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഉണ്ടാകുന്ന അമേരിക്കയിലും യൂറോപിയന്‍ നാടുകളിലുമാണ് ജനങ്ങള്‍ ഇസ്ലാമിനെ കൂടുതല്‍ പഠിക്കുന്നതും നെഞ്ചെറ്റുന്നതും.
ഒരിക്കല്‍ പ്രവാചകനായ മുഹമ്മദ് പറഞ്ഞു അവര്‍ കളിയാക്കുന്നതും ആക്ഷേപിക്കുന്നതും ‘മുതമ്മിമി’നെയാണ്. ഞാന്‍ മുഹമ്മദാണ്’ അവഹേളനത്തിനെതിരെയുള്ള പ്രവാചകന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്. പ്രവാചകന്റെ ബന്ധുവായ ഹംസയുടെ കരള്‍ കടിച്ചു തുപ്പിയ ഹിന്ദും അത് പറിച്ചെടുത്ത വആഷിയും പിന്നീടു ഇസ്ലാം ആശ്ലേഷിച്ചതും ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ ആക്രിഷ്ടരായിട്ടുതന്നെയാണ്. ‘ദ്വന്ദയുദ്ധത്തില്‍ ജനങ്ങളെ മലര്‍ത്തിയടിച്ചവനല്ല. കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ് യഥാര്‍ത്ഥ ശക്തന്‍’ എന്ന് ബുഖാരി രേഖപ്പെടുത്തിയിരിക്കുന്നത് ഈ അവസരത്തില്‍ എടുത്തുദ്ധരിക്കുന്നത് അവസരോചിതമായതുകൊണ്ടുതന്നെയാണ്.
പലപ്പോഴും ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ ഏതൊരു മതത്തിനും എതിരായി നടത്തുന്ന വിലകുറഞ്ഞ കാമ്പൈന്‍ കണ്ടും കേട്ടും അനുഭവിച്ചും വികാരത്തിനടിമപ്പെടുകയും മുന്‍പിന്‍ നോക്കാതെ പ്രതികരിക്കുന്നതും അതിലൂടെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, സന്ദേശങ്ങള്‍ മില്യണ്‍ കണക്കിന് ആളുകളിലേക്കാണ് എത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് , അതിന്റെ മൂല്യവും ഗുണവും എത്ര കുറവാണെങ്കിലും ശരി. വലിയ പ്രത്യാഘാതങ്ങളാണ് ചിലപ്പോള്‍ അത് സൃഷ്ടിക്കുക.
വിശ്വാസങ്ങളെ കീറി മുറിച്ചതുകൊണ്ട് എന്ത് നേട്ടമാണുണ്ടാകുന്നത് എന്ന് ഇതിനു നിമിത്തമാകുന്നവര്‍ ചിന്തിക്കാറില്ല. ഇത്തരം മനോഭാവവും മനോഘടനയുമുള്ള ആളുകള്‍ എക്കാലത്തുമുണ്ടാകുമെന്നാണ് ദൈവിക പ്രഖ്യാപനം ‘തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് വേദം നല്‍കപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. സംയമനമാണ് സര്‍വത്തിനും പ്രതിവിധിയെന്നു ഈ ഖുറാന്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്.
യഥാര്‍ഥത്തില്‍ മുസ്‌ലിങ്ങള്‍ക്കും ക്രൈസ്തവര്‍ക്കുമിടയില്‍ കലാപം തീര്‍ക്കുക, മുസ്‌ലിം രാഷ്ട്രത്തിലെ ആഭ്യന്തര ഭദ്രത തകര്‍ക്കലും ലോകത്ത് കരുത്താര്‍ജിച്ചു കൊണ്ടിരിക്കുന്ന മുസ്‌ലിംപ്രദേശങ്ങളില്‍ അരക്ഷിതാവസ്ഥ തീര്‍ക്കലുമാണ് സിനിമ സംവിധായകരുടെയും വിദ്വേഷ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളുടെയും ലക്ഷ്യം അതിനാലാണ് അങ്ങേയറ്റം പ്രകോപനപരമായ അവഹേളനവുമായി അവര്‍ രംഗത്തെത്തിയത്.
എന്നാല്‍ ക്രൈസ്തവരുടെ ഈ ഇഴകിച്ചേരലും ആസൂത്രിതവും ബോധപൂര്‍വവുമായ മുസ്‌ലിങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരുമയോടെ ഇരുകക്ഷികളും തെരുവില്‍ പ്രക്ഷോഭത്തിനിറങ്ങിയതും ശത്രുക്കളുടെ കുതന്ത്രങ്ങളെ മുളയിലേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയുണ്ടായി. മാത്രമല്ല, അവര്‍ ഉദ്ദേശിച്ചതിന് വിപരീത ഫലമാണ് ഇവ സൃഷ്ടിച്ചതും!
സിനിമ നിര്‍മിക്കുമ്പോള്‍ ബഹുസ്വരസമൂഹമെന്ന നിലയില്‍ മതവികാരത്തെയും വംശവികാരത്തെയും മാനിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകണം, ജാതിമുന്‍വിധിയും, വര്ഗീയവിരോധവും ഉദ്ദീപിപ്പിക്കുന്നതിന്റെ പേരില്‍ തുടര്‍ച്ചയായി പല ചലച്ചിത്രങ്ങള്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന അധിനിവേശത്തെയും കൂട്ടക്കൊലകളെയും ന്യായീകരിക്കാന്‍ ഇന്ത്യന്‍ സിനിമയിലും ആളുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ബോളിവുഡിലും മോളിവുഡിലും ഈയിടെ പുറത്തുവന്ന ചില സിനിമകള്‍ അമേരിക്കന്‍വാദങ്ങളെ ന്യായീകരിക്കുകയും മുസ്ലിംകളെ സ്ഥിരം വില്ലന്‍മാരാക്കുകയും പതിവ് വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
ഇത്തരം സിനിമകള്‍ക്കെതിരായ തങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ക്കും അവകാശമുണ്ടന്നും പ്രതിഷേധങ്ങളെ അപകടകരമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും പ്രതിഷേധങ്ങള്‍ തികച്ചും ജനാധിപത്യ, നിയമ മാര്‍ഗങ്ങളില്‍ക്കൂടി ഉള്ളതാവണം.
എന്ന് 24 മുസ്ലിം സംഘടനകളടങ്ങിയ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് മൂവ്മെന്‍റ്സ് ആന്‍ഡ് പൊളിറ്റിക്കല്‍ പാര്‍ട്ടീസ് പറഞ്ഞത് തികച്ചും ന്യായമാണ്.
വിപണിയിലെ കണക്കനുസരിച്ച് 95 കോടിയിലേറെ ചെലവിട്ട് നിര്‍മിച്ച ചിത്രം ഇതിനകം മുപ്പതു കോടിയിലേറെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തുടക്കത്തില്‍ തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ റിലീസ് നിരോധവും പലേടത്തും ഷോ മുടങ്ങിയതുമാണ് നഷ്ടം കുമിയാന്‍ പ്രധാന കാരണം. വന്‍ തുക മുടക്കി ചിത്രം വിതരണത്തിനെടുത്തവരും ആശങ്കയിലാണ്.
''ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രത്തിന് നിരോധനത്തിന്റെ മുദ്രവീണാല്‍ നഷ്ടം ഭീകരമാകും. പല തിയേറ്ററുകളും അഞ്ചു മുതല്‍ പത്തുവരെ ലക്ഷം നല്‍കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കാനെടുക്കുന്നത്. ആദ്യ ആഴ്ചകളില്‍ വന്‍ ഇനീഷ്യല്‍ ലഭിച്ചില്ലെങ്കില്‍ ഇവരുടെ കാര്യം കഷ്ടമാകും. നഷ്ടം നികത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും''
കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ മാറ്റിയ പല ചിത്രങ്ങളും വീണ്ടും പ്രദര്‍ശിപ്പിക്കാനെടുക്കേണ്ട സ്ഥിതിയിലാണ് തിയേറ്റര്‍ ഉടമകള്‍ ''മലേഷ്യയില്‍ നിരോധനം മൂലം ആദ്യദിനത്തെ പ്രദര്‍ശനത്തോടെ ചിത്രം പ്രദര്‍ശനം നിര്‍ത്തേണ്ട സ്ഥിതിയുണ്ടായി. ആദ്യദിനം വന്‍ തിരക്കായരുന്നു. പക്ഷേ, ഉന്നതങ്ങളിലെ നിര്‍ദേശം മൂലം പ്രദര്‍ശനം തുടരാനാകാത്ത സ്ഥിതിയാണ്''. ബ്രിട്ടനില്‍ മാത്രമാണ് ചിത്രം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. ആദ്യ മൂന്നുദിവസം കൊണ്ട് ഇവിടെ മാത്രം 57.13 ലക്ഷം കളക്ട് ചെയ്‌തെന്നാണ് കണക്ക്.
ഒരു സിനിമകൊണ്ട് ജീവിതകാലം സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു നാടുവിടേണ്ടി വരുമോ എന്ന ആശങ്ക കമലില്‍ നിന്നും നീങ്ങിയിട്ടുണ്ടെങ്കിലും അത് മറ്റു സംസ്ഥാനങ്ങളിലെ അടങ്ങിയിരിക്കുന്നവരോട് എന്ത് മറുപടിയാണ് നല്‍കുന്നത് എന്ന ഒരു ചോദ്യചിഹ്നം ഇട്ടുകൊണ്ടാണ് എന്ന് തിരിച്ചറിയണം.